ആയിരക്കണക്കിനാളുകൾ തങ്ങളുടെ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നുണ്ടെന്ന് വിവിധ ആഡ് ബ്ലോക്കിങ് കമ്പനികൾ പറയുന്നു.
യൂട്യൂബിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാൻ സാധിക്കുകയുള്ളൂ. യൂട്യബ് വരിക്കാരാവാത്തവർക്കും ലോഗിൻ ചെയ്യാത്തവർക്കും പരസ്യങ്ങൾ കാണേണ്ടിവരും. ഇത് മറികടക്കുന്നതിനാണ് പലരും ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗിച്ചിരുന്നത്.
ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് പരമാവധി മൂന്ന് വീഡിയോകൾ മാത്രമേ യൂട്യൂബിൽ കാണാൻ സാധിക്കുകയുള്ളൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകൾ കാണുന്നതിൽ നിന്ന് വിലക്കും.
ഒക്ടോബർ ഒമ്പത് മുതൽ ദിവസേന ഏകദേശം 11000 പേർ തങ്ങളുടെ ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്തുവെന്ന് ആഡ് ഗാർഡ് എന്ന കമ്പനി പറയുന്നു. യൂട്യൂബ് നിയന്ത്രണം അവതരിപ്പിക്കുന്നതിന് മുമ്പ് ദിവസേന 6000 അൺഇൻസ്റ്റാളുകളാണ് ഉണ്ടായിരുന്നതെന്ന് കമ്പനി പറയുന്നു.
മറ്റൊരു ആഡ് ബ്ലോക്കർ സേവനമായ ആഡ് ലോക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിന്റേയും അൺ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെയും എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായി.
ഗോസ്റ്ററി എന്ന ആഡ് ബ്ലോക്കിങ് കമ്പനിയുടെയും ഇൻസ്റ്റാൾ അൺ ഇൻസ്റ്റാൾ നിരക്കുകളിൽ മൂന്ന് മുതൽ അഞ്ച് വരെ വർധനവുണ്ടായി. ഇവർ നടത്തിയ സർവേയിൽ 90 ശതമാനം പേരും ആഡ് ബ്ലോക്കർ യൂട്യൂബിൽ പ്രവർത്തിക്കാത്തതുകൊണ്ടാണ് അൺഇൻസ്റ്റാൾ ചെയ്തത് എന്നാണ് പറഞ്ഞതെന്നും കമ്പനി പറയുന്നു.
അതേസമയം ക്രോം ബ്രൗസർ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ യൂട്യൂബിന്റെ നിയന്ത്രണം ബാധകമാവുക. ഇക്കാരണത്താൽ പലരും മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള മറ്റ് ബ്രൗസറുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
2200 കോടി ഡോളറിന്റെ പരസ്യമാണ് യൂട്യൂബ് ഈ വർഷം വിറ്റത്. ഗൂഗിളിന്റെ ആകെ വിൽപനയിൽ 10 ശതമാനമാണിത്. യൂട്യൂബ് ക്രിയേറ്റർമാർക്ക് പരസ്യ വിൽപനയുടെ 55 ശതമാനമാണ് ദൈർഘ്യമുള്ള വീഡിയോകൾക്ക് ലഭിക്കുക. ഷോർട്സിന് 45 ശതമാനവും. ഈ വർഷം പ്രീമിയം സബ്സ്ക്രിപ്ഷനിലൂടെ 270 കോടി ഡോളറിന്റെ വിൽപന നടക്കുമെന്നാണ് ഇൻസൈഡർ ഇന്റലിജൻസ് എന്ന സ്ഥാപനത്തിന്റെ വിലയിരുത്തൽ.