അടുത്ത നിയമസഭാസമ്മേളനത്തിൽ സ്വകാര്യ സർവകലാശാലയ്ക്കു വേണ്ടിയുള്ള നിയമനിർമാണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഉന്നത വിദ്യാഭ്യാസവകുപ്പ്. സാമൂഹികനീതി ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതിനാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ സംവരണം നടപ്പാക്കും. ബില്ലിൽ ഇതിനുള്ള വ്യവസ്ഥകളുണ്ടാവും.
രാജഗിരി, മാർ ഇവാനിയോസ് തുടങ്ങിയ സ്ഥാപനങ്ങൾ നേരത്തേ കല്പിത സർവകലാശാലാ പദവിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, ഉന്നതവിദ്യാഭ്യാസ പരിഷ്കാരത്തിനുള്ള ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശയനുസരിച്ച് കല്പിതം വേണ്ട, സ്വകാര്യ സർവകലാശാല മതിയെന്ന് സർക്കാർ തീരുമാനിച്ചു.
മണിപ്പാൽ അക്കാദമി, അമൃത, ജെയിൻ, സിംബയോസിസ്, അമിറ്റി, അസിം പ്രേംജി, െബംഗളൂരുവിലെ ക്രൈസ്റ്റ് തുടങ്ങിയ സർവകലാശാലകളും കേരളത്തിലേക്കുവരാൻ ഒരുക്കംതുടങ്ങി. സ്വകാര്യ സർവകലാശാലകളുടെ നായകത്വംവഹിക്കാൻ വിരമിച്ച വൈസ് ചാൻസലർമാരെയും ചില സ്ഥാപനങ്ങൾ സമീപിച്ചിട്ടുണ്ട്.
ബിൽ പാസായാൽ അപേക്ഷ സ്വീകരിക്കൽ, അനുമതി, ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ഒരു വർഷത്തിനുള്ളിൽ സ്വകാര്യ സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കാമെന്നാണ് കരുതുന്നത്.
കേരളത്തിലേക്ക് വരാൻ പദ്ധതിയിടുന്നവർ
മണിപ്പാൽ അക്കാദമി, അമൃത, ജെയിൻ, സിംബയോസിസ്, അമിറ്റി, അസിം പ്രേംജി, െബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജ്